ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിതുറന്നുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ നിലവിലെ ദ്രാവിഡ രാഷ്ട്രീയത്തിനും പരമ്പരാഗത ദേശീയ കക്ഷികൾക്കും പകരമായി തമിഴ്നാട്ടിലെ ജനങ്ങൾക്ക് തികച്ചും സുതാര്യവും ജനപക്ഷവുമായ ഒരു രാഷ്ട്രീയ ബദൽ നൽകാനാണ് താൻ പുതിയ പാർട്ടിക്ക് രൂപം നൽകുന്നതെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിൽ ബിജെപിയുടെ അടിത്തറ ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയുടെ ഈ അപ്രതീക്ഷിത കൂടുമാറ്റം ദേശീയ-സംസ്ഥാന ബിജെപി നേതൃത്വങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ അസ്വാരസ്യങ്ങൾ പുകയുകയും, നടൻ വിജയിയുടെ ടിവികെ, കോൺഗ്രസ് പാളയങ്ങളിലെ നീക്കങ്ങൾ സജീവമാകുകയും ചെയ്യുന്നതിനിടയിലാണ് അണ്ണാമലൈയുടെ ഈ പുതിയ രാഷ്ട്രീയ പ്രഖ്യാപനം വരുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുമ്പോൾ ഡിഎംകെ, എഐഎഡിഎംകെ, വിജയിന്റെ ടിവികെ എന്നിവർക്കൊപ്പം അണ്ണാമലൈയുടെ പുതിയ പാർട്ടി കൂടി എത്തുന്നതോടെ സംസ്ഥാനത്ത് മത്സരം കടുക്കും. പാർട്ടിയുടെ പേര്, കൊടി, നയരേഖ എന്നിവ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.